കൊലപാതകമെന്ന്‌ സൂചന: കാണാതായ യുവാവിന്റെ മൃതദേഹം ചാക്കിൽകെട്ടി കനാലിൽ തള്ളിയ നിലയിൽ

ചക്കരക്കൽ> അഞ്ചുദിവസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം ചാക്കിൽകെട്ടി കനാലിൽ തള്ളിയ നിലയിൽ. ചക്കരക്കൽ മിടാവിലോട് പ്രശാന്തി നിവാസിൽ പി പ്രജീഷി (33)ന്റെ മൃതദേഹമാണ് രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച പൊലീസ് നടത്തിയ തെരച്ചലിൽ കണ്ടെത്തിയത്. പൊതുവാച്ചേരി മണിക്കീൽ അമ്പലം റോഡിലെ കരുണൻ പീടികയ്ക്ക് സമീപം കാടുമൂടിയ കനാലിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന് പൊലീസ് സൂചന നൽകി. വ്യാഴാഴ്ച മുതലാണ് പ്രജീഷിനെ കാണാതായത്.

ഞായറാഴ്ച ചക്കരക്കല്ലിന് സമീപം കുട്ടിക്കുന്നുമ്മലിൽനിന്ന് പ്രജീഷിന്റെ ചെരുപ്പും ഷർട്ടും പൊലീസ് കണ്ടെത്തിയിരുന്നു.

മൗവ്വഞ്ചേരിയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് കഴിഞ്ഞ മാസം മൂന്നരലക്ഷം രൂപയുടെ മരഉരുപ്പടികൾ മോഷണം പോയിരുന്നു. ഇതിലെ പ്രതികളെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചത് പ്രജീഷിന്റെ മൊഴിയുടെകൂടി അടിസ്ഥാനത്തിലായിരുന്നു. മരം മോഷണക്കേസിൽ ചോദ്യം ചെയ്ത് വിട്ട മുഴപ്പാല സ്വദേശിയും പനയത്താംപറമ്പിൽ താമസക്കാരനുമായ ചുങ്കംപൊയിൽ പ്രശാന്തൻ ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലാണ്. മരം മോഷണക്കേസിലെ പ്രതികളായ മിടാവിലോട് കൊല്ലറോത്ത് വീട്ടിൽ അബ്ദുൾ ഷുക്കൂർ, പൊതുവാച്ചേരിയിലെ മാക്കുന്നത്ത് എ റിയാസ് എന്നിവർ ഒളിവിലാണ്.

ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് 30 അടി താഴ്ചയുള്ള കനാലിൽനിന്ന് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. പ്രജീഷിന്റെ അച്ഛൻ ശങ്കരവാര്യർ, അമ്മ: സുശീല. സഹോദരങ്ങൾ: പ്രവീൺ, പ്രസാദ്.

Previous Post Next Post

نموذج الاتصال