31നകം രാജ്യം വിടണം ; യുഎസിന് താലിബാന്റെ അന്ത്യശാസനം


കാബൂള്
കരാര് പ്രകാരം നല്കിയ സമയപരിധിക്കുള്ളില് അഫ്ഗാനിസ്ഥാന് വിടണമെന്ന് അമേരിക്കയ്ക്ക് താലിബാന്റെ അന്ത്യശാസനം. ആഗസ്ത് 31-നകം സൈനിക പിന്മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ്.

ആളുകളെ ഒഴിപ്പിക്കുന്നതിന് അമേരിക്കയോ ബ്രിട്ടനോ സമയം അധികമായി ചോദിച്ചാല് ഇല്ലെന്നാകും മറുപടി. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അഫ്​ഗാനിസ്ഥാനില് തുടരാനാണ് തീരുമാനമെങ്കില് അത് പ്രകോപനം സൃഷ്ടിക്കുമെന്നും സ്കൈ ന്യൂസിന് നല്കിയ അഭിമുഖത്തില് -താലിബാന് വക്താവ് സുഹെയ്ൽ ഷഹീൻ പ്രതികരിച്ചു.

ഒഴിപ്പിക്കല് നടപടികള് ദൈര്ഘ്യമേറിയതായതിനാല് ഒക്ടോബര് 31നകം പൂര്ത്തിയാകില്ലെന്നാണ് വിലയിരുത്തല്. അമേരിക്കന് സൈന്യം അഫ്ഗാനിസ്ഥാനില്നിന്ന് പിന്മാറുന്നത് വൈകിപ്പിക്കണമെന്ന് വിവിധ രാജ്യങ്ങള് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക രാജ്യം വിട്ടാല് മറ്റ് രാജ്യങ്ങള്ക്കും ദൗത്യം അവസാനിപ്പിച്ച് മടങ്ങേണ്ടിവരുമെന്നും അതിനാല് അഫ്​ഗാനില് തുടരണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടക്കുന്ന ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗത്തില് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇക്കാര്യം യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടും. താലിബാനെതിരെ സാമ്പത്തിക ഉപരോധം ഏര്പ്പെടുത്തണമെന്ന ബ്രിട്ടന്റെ ആവശ്യവും ജി7 ചര്ച്ചചെയ്യും. അമേരിക്കയും നിലപാടിനെ പിന്തുണയ്ക്കും.

ആഗസ്ത് 31ന് ശേഷം അഫ്​ഗാനിസ്ഥാനില് തുടരാന് അമേരിക്ക തയാറാകണമെന്നും രക്ഷാപ്രവര്ത്തനങ്ങളില് സഹായിക്കാമെന്നും ഓസ്ട്രേലിയ അറിയിച്ചു. എന്നാല് അഫ്​ഗാനിസ്ഥാനില്നിന്ന് സൈന്യത്തെ പിന്വലിക്കാനുള്ള തീരുമാനം യുക്തിസഹമാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും തീരുമാനത്തില് ഉറച്ചുനില്ക്കുന്നെന്നുമാണ് ബൈഡന് അഭിപ്രായപ്പെടുന്നത്. സേനാപിന്മാറ്റം ഈമാസംതന്നെയുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്കുന്നത്.

Previous Post Next Post

نموذج الاتصال